Pages

Tuesday, January 31, 2012

അതെ അന്ന് സ്ക്കൂള്‍ പൂട്ടിയ ദിവസം"


അതെ അന്ന് സ്ക്കൂള്‍ പൂട്ടിയ ദിവസം"










തലോര്‍ ചന്തയുടെ വക്കിലും ,മീന്‍ വണ്ടീടെ മുമ്പിലും അവരെ കാണാം . അരി വക്കണ പഞ്ചായത്ത് ഗോഡൗണിലാണ് അവര് താമസിക്കണേ .

സ്ക്കൂള് പൂട്ടിയ ദിവസമായ കാരണം ഒട്ടുമിക്ക പിള്ളേരും ബേക്കറീല്‍ കേറി അതിലൊരു ചെക്കന്‍ അവര്‍ക്കൊരു 'പാല്‍ഗോവ ' കഷ്ണം ഇട്ടുകൊടുത്തു.പിന്നെ അവരാ ചക്കന്റെ പിന്നീന്ന് മാറാണ്ടായി . ചെക്കന്‍ റോഡിന്റെ എതിര്‍ വശം കടക്കുമ്പോള്‍ അവരും അതിനൊപ്പം കടക്കും . തെല്ല് പേടിയുള്ള ചെക്കനായ കാരണം അവന്‍ കരഞ്ഞോണ്ടോടി . ജീവിയ്ക്കാന്‍ വേണ്ടി തെല്ല് എരക്കാന്‍ അവള്‍ക്കൊരു മടീയുമില്ല.മറ്റുള്ള നായ്ക്കളെ പോലെ നാട്ടുക്കാര്‍ക്കവളെ ഇഷ്ട്ട്ടമല്ല.

കാരണം ഇവര് നാടന്‍ പട്ടികളാണ്.

ദിവസോം ഇണകളെപ്പോലെ തെല്ല് കളിച്ചും ചിരിച്ചും ഗോഡൗണിനു മുന്‍മ്പിലെ മണല്‍ തിട്ടമെ വിശ്രമിച്ചും ഇവറ്റങ്ങ ദിവസം നീക്കുന്നു.ആദ്യമൊക്കെ മീന്‍കാര് ഇവര്‍ക്ക് ഒരയിലകക്ഷണം ഇട്ടുകൊടുക്കുകയായിരുന്നു.പിന്നെ ലാഭം കേറീപ്പോ അവരത് നിര്‍ത്തി.

ഈ നായ് ഇണകള്‍ക്ക് , ദിവസോം ഭക്ഷണം എന്നതു വരെ ഈരും നോക്കീല്ല . അതില് പെണ്‍നായ രണ്ടു പ്രാവശ്യം പ്രസവിച്ചതാ . രണ്ടിലും കൂടി 9 കൂട്ട്യോള്.ഭക്ഷണം കിട്ടാണ്ടോ,അതോ രോഗം കൂടീട്ട് അതില് 8എണ്ണം മരിച്ചു.ബാക്കീണ്ടായിരുന്ന ബാക്കീണ്ടായിരുന്ന ഒരെണ്ണം വലുതായപ്പോ എങ്ങോട്ടോ ഓടിപ്പോയി.

കാര്യം പ്രായമെത്തിയ ഇണകളാണെങ്കിലും അവര്‍ക്കിപ്പോഴും പക്വതയെത്തിയിട്ടില്ല.ജീവികളല്ലെ അവര്‍ക്കുമുണ്ടാവാം ഉയരങ്ങളിലെത്തണം എന്ന ആഗ്രഹം .പക്ഷേ സാഹചര്യത്തില്‍ സ്വാധീനം കൊണ്ടും ഈ രണ്ടിണകളിങ്ങനെയായിപ്പോയി. അവരീ പട്ടിണീം പരിഭവോം ശീലിച്ചു.

പനയം പാടത്തുള്ള ഏതൊ ഒരു പട്ടീടെ മോളാ അവള് . അവനാണെങഅകില്‍ പോത്തോട്ടപ്പറമ്പിലുള്ളതാ.മനുഷ്യരുടെ ഭാഷേല് അവര്‍ ഒളിച്ചോടീതാ.

"ബാധ്യതകളൊന്നുമില്ലാത്ത ഒരു ഒളിച്ചോട്ടം.”

അതില് ആണിന് ഇത്തിരി ശൂരത കൂടുതലാ, പക്ഷേ അവനിതുവരെ ആരെയും കടിച്ചിട്ടില്ല .

ഒരു 3 വര്‍ഷം മുന്‍പ് അവര്‍ക്ക് സ്ഥിരം കോഴിമൊട്ട കൊടുക്കായിരുന്നു , മുന്‍പത്തെ വാച്ച് മാന്‍ ഉതുപ്പേട്ടന്‍ . ഉതുപ്പേട്ടന്‍ വണ്ടി തട്ടി മരിച്ചപ്പോ അവര്‍ക്കാകയുള്ള ഒരാശ്രയം കൊഴിഞ്ഞു . ഉതുപ്പേട്ടന്‍ മരിച്ച കാര്യം അവര്‍ക്കറിയില്ല . ജീവികളല്ലെ , ഇന്നു കണ്ടു മുഖം അവര്‍ക്ക് നാളേയ്ക്ക് ഓര്മയുണ്ടാവില്ല .

ഒരു ദിനം കാലത്ത് ഇവര് രണ്ടാളും കടിപിടി കൂടി കളിച്ച് ഗോഡൗണിലെ അരിച്ചാക്ക് കടിച്ചു മുറിച്ചു.പഞ്ചായത്ത് മെമ്പര്‍ പുഷ്പന്‍ വന്നപ്പോ ചാക്കിലെ 10 മണി അരി താഴെ കിടക്കുന്നു.ചാക്ക് കീറീതു കണ്ടപ്പോള്‍ അയാള്‍ക്ക് സഹിച്ചില്ല.

തൊട്ടുമുമ്പിലെ ചായക്കടേന്ന് ചൂടുവെള്ളം ഒറങ്ങണ ഇവര്ടെമേത്തേയ്ക്ക് ഒരൊറ്റ ഒഴിക്കല്.രണ്ടിന്റെയും മേലാ പൊള്ളി .അതീ പിന്നെ ഇവര് എക്സ്ട്രീം കമ്പൂട്ടര്‍ സെന്ററിന്റെ പിന്നിലെ വര്‍ക്ഷാപ്പിലാ രാത്രി കെടക്കണേ.

പഞ്ചായത്ത് മെമ്പറിന്റെ അരിശം ഇപ്പഴും ഇവര്‍ടെ മുതുകത്ത് !രൊറ്റ ഒഴിക്കല് .രണ്ടെണ്ണത്തിന്റെ നേലാ പൊള്ളി.

അതീ പിന്നെ ഇവര് എക്സ്ട്രീം കമ്പ്യൂട്ടര്‍ സെന്റെറിന്റെ പിന്നിലെ വര്‍ക്ക ഷോപ്പിലാ രാത്രി കെടക്കണെ.

പഞ്ചായത്ത് മെമ്പര്‍ടെ അരിശം ഇപ്പഴും ഇവരുടെ മുതുകത്ത് കെടക്കുണുണ്ട് രണ്ടു മൂന്നു പൊള്ളിയപാടുകള്‍.അവടത്തെ പൂടേം ദഹിച്ചുപോയി.

പിന്നെ ഒരു ദിവസം കാലത്ത് അവനിറങ്ങി.തീറ്റ തേടാന്‍,ജീവിക്കണ്ടേ.സന്ധ്യ 6 മണിക്ക് അവള് മീന്‍ വണ്ടീടെ മുമ്പില് ചെന്ന് നിന്നു . അവര് ഒരു നിലച്ച മീനങ്ങട് എട്ടു കൊടുത്തു.

കൊടും വിശപ്പിലും അവനെ അന്വേഷിച്ച് അവള് മണല്‍ തിട്ടേമേ എത്തി.നോക്കീപ്പോ അവനവടീല്ല . മീനിന്റെ പകുതി ഭാഗത്ത് നിന്ന് ഒരു കടി കടിച്ചിട്ട് അവള് അവനൊള്ള ഭാഗം മാറ്റി കഴുകലെ വച്ചു . ഒരു രണ്ട് നാഴിക നീങ്ങീപ്പോ അവന്‍ വന്നു . നോക്കീപ്പോ മീനിന്റെ മുമ്പില് ഇവള് കിടന്നു ഒറങ്ങുന്നു.

അവന്‍ അവളെ ഉണര്‍ത്താതെ മീനെടുത്ത് തിന്നു .അപ്പോ തന്നെ അവളെ തട്ടിനോക്കി.എണീറ്റില്ല . ഇടത്തേകാല് കൊണ്ട് തന്റെ ഇണയെ മറിച്ചിട്ടു.അവന് മനസ്സിലായി അവള് ചത്തെന്ന് . അവസാനമായി അവന്‍ തന്റെ പെണ്ണിനു വേണ്ടി ഒരു കൊര "ബ്ബൗ........."

കുറച്ച കഴിഞ്ഞപ്പോ അവന്റെ വായേന്നൊരു പത വന്നു.പിടഞ്ഞ് പിടഞ്ഞ് അവനും നിലം പതിച്ചു . തന്റെ ഇണയുടെ പിറകെ അവന്റ ആ നാവ് നീങ്ങി .


ജിനോ ജോണ്...പത്തു എ 2012

Thursday, January 26, 2012

‎****കമ്പ്യൂട്ടര്‍വല്‍ക്കരണ ചിത്രക്കാരന്‍***** ***

2012 ജനുവരി 25-ലെ ദീപ്തി ആനിവേഴ്സറിക്ക് വന്നപ്പോള്‍ ...............

ശ്രീലേഖ ടീച്ചറും വന്നു കഴിഞ്ഞു... അപ്പൊ പിന്നെ അന്നത്തെ ഒരു കുഞ്ഞു അനുഭവം ആവാം അല്ലെ? ഞാന്‍ ഒരു കമ്പ്യൂട്ടര്‍വല്‍ക്കരണചിത്രക്കാരന്‍ ആയ കഥ... നേരിട്ട് പറയുകയാണ് കേട്ടോ.. അതുകൊണ്ട് ഓള്‍ഡ്‌ കോമഡി.. ഓള്‍ഡ്‌ ട്രാജഡി എന്നൊന്നും പറഞ്ഞു വിലയിരുത്തരുത്.. ഇത് എന്റെ ഒരു സൃഷ്ടി അല്ല... ചുമ്മാ അന്നത്തെ ഒരു സംഭവം പറയുന്നു എന്ന് മാത്രം ... അന്ന് നമ്മുടെ സനലും സ്റ്റൈനും ജയന്തും നാടായ നാട്ടിലൊക്കെ പോയി സമ്മാനങ്ങള്‍ കൊട്ടക്കണക്കിനു വാങ്ങി കൊണ്ട് വരണ കാലം ... അപ്പോഴതാ ഈയുള്ളവനും മുകളില്‍ നിന്നൊരു വിളി ... വിളിച്ചത് അന്നത്തെ കമ്പ്യൂട്ടര്‍ ടീച്ചര്‍മാരില്‍ ഒരാളായ ഉഷ ടീച്ചര്‍ . (എന്റെ ഉഷചേച്ചി, കാരണം എനിക്ക് ടൂഷന്‍ എടുത്തിരുന്നതും ഈ ടീച്ചര്‍ തന്നെയായിരുന്നു... അതുകൊണ്ട് സ്കൂളില്‍ ഉഷ ടീച്ചര്‍..,, ടൂഷന്‍ ക്ലാസ്സില്‍ ഉഷചേച്ചി... ) ..

എന്താ പരിപാടി??

ഒരു ചിത്രം വര മല്‍സരത്തില്‍ പങ്കെടുക്കണമെന്ന്.. അതും കമ്പ്യൂട്ടര്‍ വല്‍ക്കരണ ചിത്രക്കാരനായി... നമ്മുടെ ms.paintല്‍ വരയ്ക്കണം.. ഞാന്‍ ഒട്ടും ഭയമില്ലാതെ തന്നെ പറഞ്ഞു ... വരയ്ക്കാം... പിന്നെന്താ ഊണും ഉറക്കവും ഉപേക്ഷിച്ചു ഈ ഞാന്‍, എന്റെ അച്ഛനെ ഗുരുവാക്കി പ്രാക്ടീസ് തുടങ്ങി.. അങ്ങനെ ഒരാഴ്ചയ്ക്കകം ഒരു സൂര്യോദയവും വഞ്ചിയും മരവും ഒക്കെ വരയ്ക്കാന്‍ പഠിച്ചു... ടീച്ചറുടെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് ലാബില്‍ പോയി ഒരു സാമ്പിള്‍ അങ്ങ് വരച്ചു... വരച്ചു കഴിഞ്ഞു ഞാന്‍ ക്ലാസ്സില്‍ തിരിച്ചു വരേണ്ട താമസം ദാ വരുന്നു ... സ്കൂളിലെ പ്രമുഖരില്‍ ചിലര്‍...,,,

"അഭിനന്ദനങ്ങള്‍ ചൊരിയാന്‍ ആയിരിക്കും" എന്നതില്‍ എനിക്ക് തീരെ സംശയമില്ലായിരുന്നു... ടീച്ചര്‍ എന്നെ വേദനിപ്പിക്കാതെ തന്നെ കാര്യം പറഞ്ഞു.. ആ ചിത്രം വരയ്ക്കല്‍ പരിപാടി വേണ്ട എന്ന് വെച്ചു എന്ന് ... അത് കൊണ്ട് ഞാന്‍ വിഷമികരുത് എന്ന്... എനിക്ക് ഇത്തിരി വിഷമമം ആയെങ്കിലും ഞാന്‍ ഒത്തിരി ആശ്വസിച്ചു.. പരിപാടി വേണ്ട എന്നു തീരുമാനിച്ചതാണല്ലോ എന്ന്...

രണ്ടു ആഴ്ചയ്ക്ക് ശേഷം നമ്മുടെ സ്കൂളിലെ ചില വീരപുത്രന്മാരെ കണ്ടു... എങ്ങോട്ടോ പോയിട്ട് വരുവായിരുന്നു... ഞാന്‍ ചോദിച്ചു എങ്ങോട്ടായിരുന്നു യാത്രാ??...

അവന്‍റെ മറുപടി...

"ഏയ്.. തൃശ്ശൂര് ഒരു പരിപാടി ഉണ്ടായിരുന്നെടാ... ഈ വേര്‍ഡിലും എക്സ്ലിലും ഒക്കെയുള്ള മത്സരങ്ങള്‍ ആയിരുന്നു...അതില്‍ പങ്കെടുത്തിട്ട് വരാ... "

എനിക്ക് കാര്യം പിടികിട്ടി .. ഞാന്‍ ഭംഗിയായി തഴയപ്പെട്ടിരിക്കുന്നു... എന്നിട്ട് വീട്ടില്‍ ചെന്ന് ഞാന്‍ വരച്ച ചിത്രം ഒന്ന് ഞാന്‍ തന്നെ വിലയിരുത്തി.. എന്നിട്ട് മനസ്സില്‍ പറഞ്ഞു..

"ഹാവു... സ്കൂളിന്റെ മാനം പോയേനെ... ഞാന്‍ പോയിരുന്നെങ്കില്‍ "

വാല്‍കക്ഷണം :

അന്ന് ഇനി പെയിന്റിംഗ് മല്‍സരം മാത്രം ഉപേക്ഷിചിരുന്നോ എന്ന് എനിക്ക് ഇന്നും അറിയില്ല... എന്തായാലും കുറച്ചു നാളുകള്‍ എങ്കിലും ഞാന്‍ അങ്ങനെ ഒരു കമ്പ്യൂട്ടര്‍വല്‍ക്കരണ ചിത്രക്കാരന്‍ ആയി ....

അഖി ബാലകൃഷ്ണന്‍

Sunday, September 18, 2011

വായനാ ദിനം ജീവിതം മുഴുവനുമല്ലേ?വായിക്കുന്നവര്‍ക്ക് വായന മരിക്കുന്നില്ല....

ഈ വര്‍ഷത്തെ ദീപ്തിയിലെ വായന ദിനം അറിവിന്റെ സൂര്യജ്വാലയില്‍ മൈതാനത്തെ വിശാലതയില്‍ ആരംഭിച്ചു....ഒരു പുസ്തകം തുറക്കുന്ന ലാളിത്യത്തോടെ ഒല്ലൂരിലെ ചുമട്ടു തൊഴിലായിയായ ജോസേട്ടന്‍ കുട്ടികള്‍ക്ക് തന്റെ വായനാനുഭവങ്ങള്‍ പറഞ്ഞു കൊടുത്തു.

വിക്ടര്‍ യൂഗോയുടെ "പാവങ്ങള്‍ " ദീപ്തിയിലെ പകലില്‍ കേട്ടു.........ജോസേട്ടന് നന്ദി.....

കുട്ടികള്‍ അവതരിപ്പിച്ച ചെറിയൊരു നാടകം.......

നാടകം
തറ-പറ

കുട്ടി : തറ...തറ ,പറ...പറ....തറ -തറ..പറ-പറ.....
അച്ഛന്‍:ഡാ....നീയെന്താടാ ഈ വായിക്കുന്നേ?
കുട്ടി:ഞാന്‍ പടിക്കാച്ഛാ...
അച്ഛന്‍:എന്ത്...തറ പറേ?എന്തൂട്ട് പഠിപ്പാടാ....
കുട്ടി:അച്ഛ..അതെ ഞാന്‍ ...ഞാന്‍ പടിക്കാച്ഛാ...
അച്ഛന്‍:ഡാ...നീ ഒരു കാര്യം ചെയ്യ്...ഒരു സിഗരട്ട് വേടിച്ചോണ്ട് വാടാ...
കുട്ടി:ഏയ്‌..എനിക്ക് പഠിക്കണം.....ഞാന്‍ പോവില്ല...
അച്ഛന്‍:നീയെന്തൂട്ടാ പറയണേ?നിനക്ക് പഠിക്കണം ന്നാ....അല്ല..നീയെന്താ പടിക്കണേ?
കുട്ടി:തറ...തറ ,പറ...പറ....തറ -തറ..പറ-പറ.....
അച്ഛന്‍:ഡാ...നിന്ന്നോടാ ചോദിച്ചെ?...ഇതെന്തു പഠിപ്പാടാ...
കുട്ടി:അച്ഛാ...ഇതെനിക്ക് പഠിക്കണം....
അച്ഛന്‍:എന്ത് ഈ തറ പറേ?ഇതാ നീ പഠിക്കണേ?നീ സിഗരട്ട് വേടിക്കണ്‌ണ്ടോ ?
കുട്ടി:അച്ഛാ...എനിക്ക് പഠിക്കണ്ടേ?
അച്ഛന്‍:ഡാ..നിനകെന്തു പഠിക്കണം?ഈ തറേം പറെയാ..അല്ലാ.. നിനക്കാരാ മലയാള എടുക്കുന്നെ?
കുട്ടി:ഫിലിപ്പ് മാഷ്‌.....
അച്ഛന്‍:ആണല്ലോ?ഞാന്‍ ഇത് മാഷോട് ചോദിക്കും...നിനക്ക് ഈ തറ പറ പഠിപ്പിച്ചു തന്നത് ഫിലിപ്പ് മാഷാണല്ലേ ?ഞാന്‍ മാഷോട് ചോദിക്കും?
കുട്ടി:അതെ..അച്ഛാ..മാഷോട് ചോദിച്ചോ?
അച്ഛന്‍:ആ ...അത് ശരി...ഞാന്‍ മാഷോട് ചോദിക്കട്ടെ...
അച്ഛന്‍:(സ്ക്കൂളില്‍ വന്ന് വായനാ ദിനം ഉദ്ഘാടനം ചെയ്യുന്ന ജോസേട്ടനോട്)നോക്കേ?..എന്റെ മോന്‍ പഠിക്കണ കണ്ടാ....(ഹെഡ് മാസ്ട്ടരോട്)മാഷേ എന്താ ഇത്?(ഫിലിപ്പ് മാഷോട്)മാഷേ...മാഷല്ലേ എന്റെ മോനെ മലയാളം പഠിപ്പിക്കണേ?എന്റെ ചെക്കന്‍ വായിക്കണ കേട്ടാ?എന്താ മാഷേ ഇത്?
ഫിലിപ്പ് മാഷ്‌:എന്താ പ്രശ്നം...ഇയാള് ഒരു കാര്യം ചെയ്യ് ...മോന്‍ വായിക്കുന്നത് മുഴുവന്‍ കേള്‍ക്കു....എന്നിട്ട് നമുക്ക് സംസാരിക്കാം....
അച്ഛന്‍:ഡാ...നീയത് മുഴുവന്‍ വായിച്ചെ?....കേള്‍ക്കട്ടെ....
കുട്ടി:ഞാന്‍ വായിക്കട്ടെ....
(ചുറ്റിനടന്നു വായിക്കുന്നു)
അമ്പത്തൊന്നക്ഷര മുറ്റത്തൊരു തറ വച്ചു.
തറയുടെ നെടുകെ ഒരു പറ വച്ചു.
തറയും പറയും തറയിലെ പറയും
എന്നില്‍ തറ പണിതു.
അടിത്തറ പണിതു
തറയില്‍ നിന്നും ഞാന്‍ തറകളോട് പറഞ്ഞു
ഒരു പറ പറഞ്ഞു.
അച്ഛന്‍:ഡാ..ഇത് ആര് എഴുതിയതാ ....
കുട്ടി:ഞാന്‍....
അച്ഛന്‍:ഡാ..നീയോ?എന്റെ മോന്‍ ഇങ്ങനെ എഴുതിയോ?എന്റെ മോനെ.....നീ പഠിച്ചോ?....ട്ടാ...
കുട്ടി:ശരി അച്ഛാ...
അച്ഛന്‍:എന്താ മോനെ നിന്റെ സ്ക്കൊളില് ഒരു പരിപാടി?
കുടി:അത് അച്ഛ...ഇന്ന് വായന ദിനം ഉദ്ഘാടനമാ.....ഈ പരിപാടിക്ക് വേണ്ടിയാ ഞാനീ വരികള്‍ എഴുതിയെ
അച്ഛന്‍:എന്റെ കുട്ടാ...നീ നല്ലോനാ..ട്ടാ..ഞാന്‍ ഇവിടെ നിന്നോട്ടെ?
കുട്ടി:അച്ഛന്‍ നിന്നോ....


(രചന:ഫിലിപ്പ്.പി.കെ ,സംവിധാനം:യദു കൃഷണ.പത്തു ഇ )
(നാടകം വീഡിയോ ലഭിച്ചില്ല..ക്യാമറ തറയായിരുന്നു...)
കുട്ടികള്‍ക്ക് വേണ്ടി റിട്ടയര്‍ ചെയ്ത ശ്രീ.ആന്റണി മാഷ്‌ (ബയോളജി) സംഭാവന നല്‍കിയ മൈക്കിന്റെ ഉദ്ഘാടനം ........



ഫിലിപ്പ്

Sunday, September 4, 2011

തട്ടിക്കൂട്ട് നൃത്തം അഥവാ ഫ്യുഷന്‍ ഡാന്‍സ്

സ്കൂളുകളില്‍  കലോത്സവം  ആരംഭിക്കുന്ന  സമയമായി...കലാ  മത്സരങ്ങളില്‍ പങ്കെടുക്കുവാനും   അതില്‍  വിജയിക്കുവാനും  നമ്മുടെ  കുട്ടികള്‍  കാണിക്കുന്ന  ആത്മാര്‍ത്ഥതയും  താല്‍പ്പര്യവും  നമ്മെ  പിടിച്ചിരുത്തുന്ന  അനുഭവങ്ങളാണ്..നമ്മുടെ    കുട്ടികള്‍ക്ക്  നമ്മുടെ  സ്കൂളിലല്ലാതെ  വേറെ  എവിടെയാണ്  അവസരങ്ങള്‍  ലഭിക്കുന്നത്...


ഈ  പോസ്റ്റില്‍  അഖി ബാലകൃഷ്ണന്‍  പറയുന്നത്  സ്കൂളിലെ  അധ്യാപകരോടാണ്.......അഖി  അറിയിക്കുന്ന  കാര്യങ്ങള്‍  സ്കൂള്‍  പഠനത്തിനു  ശേഷം  വര്‍ഷങ്ങള്‍  കഴിഞ്ഞാണ്....പലപ്പോഴും സ്കൂളിലെ  ദൈനം"ദീന"ക്കാര്യങ്ങളില്‍  മുഴുകിയിരിക്കുന്ന  അധ്യാപകര്‍ക്ക്  കൈ വിട്ടു  പോകാവുന്ന  പല  നന്മകളും  ഉണ്ടായിരിക്കും.....പല  കുട്ടികളുടെയും  മൂല്യമുള്ള  ജീവിത  വഴികള്‍  ശ്രദ്ധിക്കപ്പെടാതെ  പോകും......അങ്ങനെ  എത്ര  പേര്‍  സ്കൂള്‍  പഠനം  കഴിഞ്ഞു  പുറത്തു  വളരുന്നുണ്ട്‌.........


അവരില്‍  ഒരാളാണ്........ഇവിടെ  എഴുതുന്ന   അഖി  ബാലകൃഷ്ണന്‍.......    






എന്‍റെ സകലമാന തട്ടികൂട്ടു വികൃതികളുടെയും സമയം അഥവാ സുവര്‍ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാനാവുന്നത് ആയിരുന്നു 6 C എനിക്ക് സമ്മാനിച്ച നിമിഷങ്ങള്‍ .


മാജിക്‌ കൊണ്ടും സ്കൗട്ടിലെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും പല കോംപ്ലാന്‍ പിള്ളേര്‍ക്കും ടീച്ചറുമാരുടെ പൊന്നോമന എന്ന സ്ഥിരമായ വിശേഷണം കിട്ടിയിരുന്നത് പോലെ ഞങ്ങളെ പോലുള്ള പാവങ്ങള്‍ക്കും ചില വിശേഷണങ്ങള്‍ വല്ലപ്പോഴുമായി അനുഗ്രഹിച്ചു കിട്ടിയ നിമിഷങ്ങള്‍..അന്നാണ് ഇ സംഭവം നടക്കുന്നത്...


പതിവ് പോലെ സ്കൂളിലെ ബാലകലോത്സവം നടക്കാന്‍ പോകുന്നു.. മുകളിലും താഴെയുമായി താല്‍കാലികമായി തട്ടിക്കൂട്ടുന്ന പ്രത്യേക രംഗവേദി യു.പി സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്‌.. ഒരേ സമയം രണ്ടു വേദികളിലും പ്രത്യേക കലാപരിപാടികള്‍ നടക്കും.. അന്നെ വരെ പ്രസംഗത്തില്‍ മാത്രം പങ്കെടുത്തിരുന്ന എനിക്കൊരു ആഗ്രഹം( ബ്രേക്ക്‌ ഡാന്‍സിന്റെ എ.ബി.സി.ഡി പോലും അറിയാത്ത എന്‍റെ അത്യാഗ്രഹം എന്ന് പറയുക ആയിരിക്കും കൂടുതല്‍ നല്ലത്). ബാലകലോത്സവം നടക്കാന്‍ ഒരാഴ്ച്ച മാത്രം ബാക്കി നില്‍ക്കെ ഞാനും എന്‍റെ സുഹൃത്തും* ഒട്ടും ആലോചികാതെ തന്നെ അങ്ങനെ ആ കഠിന തീരുമാനം എടുത്തു.. ഞങ്ങളങ്ങനെ ഭീകരമായ പ്രാക്ടീസ്‌ തുടങ്ങി.. ഒട്ടും മോശമലാതെ തന്നെ അവന്‍ കാണിച്ച കോപ്രാട്ടികള്‍ ഞാനും അനുകരിച്ചു.. എന്‍റെ സ്വഗൃഹത്തില്‍ വെച്ചായിരുന്നു ഒടുക്കത്തെ (അവസാനത്തെ ) പ്രാക്ടീസ്.. അന്ന് പക്ഷെ...ഞങ്ങള്‍ ആ നടുക്കുന്ന സത്യം മനസ്സിലാക്കി...


" ഡാന്‍സിനു ഞങ്ങള്‍ മാത്രമേ ഉള്ളു.. പിന്നെ.. ആ നീണ്ട ഒരു നാളത്തെ പ്രാക്ടീസിനു ശേഷം, ആകെ അഞ്ചു നൃത്ത ചുവടുകള്‍ (എന്ന് ഞങ്ങള്‍ മാത്രം വിളിക്കുന്നത്‌) മാത്രമേ ഞങ്ങള്‍ പഠിച്ചിട്ടുള്ളൂ.."


ഗ്രൂപ്പ്‌ ഡാന്സിനാണ് പേര് കൊടുത്തിരിക്കുന്നത്‌..കൂടെ കളിക്കാമെന്ന് പറഞ്ഞ പലരും കാലു മാറി കഴിഞ്ഞു. മഹാന്മാര്‍ വരെ അടിയറവ് പറയുന്ന നിമിഷങ്ങള്‍. ഞാന്‍ എന്‍റെ പതിവ് അടവ് എടുത്തു.. എന്താണെന്നല്ലേ?


മിക്കവര്‍ക്കും അറിയാം.. പ്രത്യേകിച്ച് എന്‍റെ ആത്മസുഹൃത്ത് നിരണ് അറിയാം.. അതന്നെ.. ഞാന്‍ ക്ലാസ്സിനടുത്തു നിന്ന് കരയാന്‍ തുടങ്ങി.


അപ്പോഴാണ്‌ ആ രക്ഷകരായ സീനിയര്‍ ചേട്ടന്മാര്‍ അവതരിച്ചത്. അവരിലൊരാള്‍ എന്‍റെ വീടിനടുത്തുള്ള കിറുക്കന്‍ കളിയിലെ കളിത്തോഴന്‍, "പീലു" എന്ന് ഞങ്ങള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന വിജിലാല്‍.. പിന്നെ നമ്മുടെ ചുള്ളന്‍ സോള്‍ബിന്‍ ബഞ്ചറും (പഞ്ചര്‍ ).. അവര്‍ എല്ലാം ഏറ്റെടുത്തു.. പണ്ടേ പുലി ടീംസായ ഇവന്മാരാവട്ടെ പൊങ്ങച്ചം കാട്ടാന്‍ ഒരവസരം കാത്തു നിക്കുവാര്‍ന്നു..അങ്ങനെ സംഗതി ക്ളീന്‍ .


അങ്ങനെ ഞാന്‍ കാത്തിരിക്കാത്ത ആ ദിവസം വന്നെത്തി. എന്‍റെ അരങ്ങേറ്റ ദിവസം.. ഞാന്‍ അവന്മാരെ..ഞങ്ങളുടെ പ്രിയപ്പെട്ട സീനിയര്‍സിനെച്ചെന്നു സ്നേഹപൂര്‍വ്വം വിളിച്ചു..സകല പ്രതീക്ഷയും തകിടം മറിച്ച് അവരും പറഞ്ഞു


" അയ്യോ..ഉണ്ണ്യോളെ.. ഞങ്ങളത് മറന്നുപ്പോയി.. ഇനി ഇപ്പൊ എന്താ ചെയ്യാ.."


ഞാന്‍ എന്‍റെ അടവ് വീണ്ടും എടുക്കുമെന്നായപ്പോള്‍ അവര് വേഗം നാലഞ്ചു കൂട്ടുകാരെ ഒക്കെ കൂട്ടി നമ്മുടെ സൗരവ്‌ ഗാംഗുലി വേള്‍ഡ് കപ്പില്‍ നിന്ന പോലെ ഒരു കൂട്ടം കൂടി നിക്കല്... പിന്നെ ചീത്ത വിളി.. ഉന്തും തള്ളല്‍..ആകെ ഒരു ജഗപൊഗ..അതെ സമയം അപ്പുറത്ത് അകലെ നിന്ന് വിളിച്ചു പറയുന്നു...


" ചെസ്സ്‌ നമ്പര്‍ 525 ഓണ്‍ ദി സ്റ്റേജ്.. ചെസ്സ്‌ നമ്പര്‍ 529 ഗെറ്റ് റെഡി..."

"അതിനിപ്പോ എന്താന്ന് അല്ലെ?" നിങ്ങള്ക്ക് മനസ്സിലായില്ലേ?

അഖി ആന്‍ഡ്‌ പാര്‍ട്ടീ ആണ് ഇ ചെസ്സ്‌ നമ്പര്‍ 529..

ഞാന്‍ ആകെ ഒരുപരിവമായി..ജീവിതത്തില്‍ ആദ്യമായി നാണം കെടാന്‍ പോകുന്നു..കുട്ടികളെല്ലാം കൂവി ഓടിപ്പിക്കുന്നത് ഞാന്‍ മനസ്സില്‍ കണ്ടു.. ലീഡറായ ഞാന്‍ പറഞ്ഞാല്‍ ക്ലാസ്സില്‍ കുട്ടികള്‍ അനുസരിക്കാതിരിക്കുന്നു.. എന്നെ ടീച്ചര്‍മാര്‍ കളിയാക്കുന്നു.. ഓര്‍ക്കാനേ വയ്യ!!"


ഞാന്‍ നോക്കുമ്പോള്‍ ഒറ്റ ആളെയും അടുത്ത് കാണാനില്ല.. പീലുവും കൂട്ടരും എങ്ങോട്ടോക്കെയോ ഓടുന്നു...പായുന്നു...മറയുന്നു...എന്‍റെ കണ്ണുകളില്‍ ഇരുട്ട് കേറി തുടങ്ങി..വലിയ വലിയ ഗോലിക്കായ പോലുള്ള കണ്ണുനീര്‍ തുളികള്‍ എന്‍റെ കണ്ണില്‍ ഉരുണ്ടു കൂടി തട്ടിതടഞ്ഞു താഴേക്കു നിലംപതിച്ചു. കുറച്ചു നേരം തളര്‍ന്നിരിപ്പിനു ശേഷം രംഗം പന്തിയല്ലെന്നു തിരിച്ചറിഞ്ഞു. (അത് ഒരു വല്ലാത്ത തിരിച്ചറിയല്‍ ആയിരുന്നു.. ഹിഗ്വിറ്റ എന്ന കഥയില്‍ എന്‍.എസ്.മാധവന്‍ പറയുന്ന പോലെ എല്ലാവരാലും ഒറ്റ് കൊടുക്കപ്പെട്ട വഞ്ചിക്കപ്പെട്ട ഒരു ഗോളിയുടെ തിരിച്ചറിയല്‍ പോലെ) ഒരു നിമിഷത്തെ ബോധോതയതാല്‍ ഞാനും ഓടാന്‍ തയ്യാറെടുത്തു."


അപ്പൊ ദാ വരുന്നു. പീലുവും കൂട്ടരും.. കോട്ടും കുറെ കൂളിംഗ്‌ ഗ്ലാസ്സും തോപ്പിയുമൊക്കെ ആയി. എനിക്കും കിട്ടി ഒരെണ്ണം. തോറ്റു തോപ്പിവെച്ചവനെപ്പോലെ ഞാനും ഒരു തൊപ്പിയും കൂളിംഗ്‌ ഗ്ലാസ്സും എടുത്തു വെച്ചു.ബാഹ്യ ഉദ്ദേശ്യം സ്റ്റൈല്‍ ആണെങ്ങിലും ആന്തരിക ഉദ്ദേശ്യം ആരും ആരെയും തിരിച്ചറിയരുതെന്നായിരുന്നു..


അതെ..ഞങ്ങള്‍ ഒരുങ്ങി കഴിഞ്ഞു..ഒരു യുദ്ധത്തിന് ...വെറും യുദ്ധതിനല്ല ഒരു ചാവേറു യുദ്ധത്തിനു!!.


എന്‍റെയും പീലുവിന്റെയും നേതൃത്വത്തില്‍ ഞങ്ങള്‍ സ്റ്റേജിനടുതെത്തി..പിള്ളേരെല്ലാം സ്റ്റേജില്‍ കേറി..അതാ വിളിച്ചു പറയുന്നു...


"ചെസ്സ്‌ നമ്പര്‍ 529 ഓണ്‍ സ്റ്റേജ്.. ചെസ്സ്‌ നമ്പര്‍ 530 ഗെറ്റ് റെഡി.."


അപ്പൊ വന്ന ഒരു വെപ്രാള ധൈര്യത്തില്‍ ഞാന്‍ മൈക്ക് ചോദിച്ചു വാങ്ങി.. സകല പ്രസംഗകലയുടെയും ചക്രവര്‍ത്തിമാരെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു..


" സുഹൃത്തുകളെ.. ഞങ്ങള്‍ ഇന്ന് അവതരിപ്പിക്കാന്‍ പോകുന്നത് ഒരു വ്യത്യസ്തയിനം നൃത്ത്യകലാരൂപമാണ്.. ആയതിനാല്‍ തന്നെ ഞങ്ങളുടെ കയ്യില്‍ നിന്നും ഉണ്ടായെകാവുന്ന ചെറിയ ചെറിയ തെറ്റുകുറ്റങ്ങള്‍ നിങ്ങള്‍ സാദരം ക്ഷമിക്കുമാറാകണം.. ഞങ്ങളിതാ, അഭിമാനപൂര്‍വം നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു



....................................'ഫ്യുഷന്‍ ഡാന്‍സ്'....................................."



എന്നും പറഞ്ഞു രണ്ടും കല്‍പ്പിച്ചു അങ്ങ് കേറി...സോങ്ങ് അന്നത്തെ ഫേമസ് ഫിലിം ആയ "കഹോ നാ പ്യാര്‍ ഹേ"യിലെ "ദില്‍ മേരാ.." എന്ന സോങ്ങ്.. ഞാന്‍ നോക്കുമ്പോള്‍ പലരും പല സ്റ്റെപ്സില്‍ കളിക്കുന്നു...അതല്ല രസം.. അതിലു സെന്‍റര്‍ ഓഫ് അട്ട്രാക്ഷന്‍ ഞങ്ങള്‍ ആരുമല്ല...നമ്മുടെ പഞ്ചര്‍...അങ്ങേരു ഒടുക്കത്തെ കളി..ഏതാണ്ട് പുളിയുറുമ്പ് ദേഹത്ത് കേറിയ പോലെ... അങ്ങനെ ഒരു വിധം ആ ഡാന്‍സും തീര്‍ത്തു ഓടി..ക്ലാസ്സിലേക്ക്...നോക്കുമ്പോഴാണ് ദാ വരുന്നു സീനിയെര്‍സും ഞങ്ങടെ പുറകിലൂടെ ...ആരും ഓടിപ്പിച്ചതല്ല.


ആരും തിരിച്ചറിയാതിരിക്കാന്‍ വേഗം ഓടി പോന്നതാ "കൊലാക്കാരന്മാര്".. അത്രയ്ക്ക് രോമാഞ്ച കുഞ്ചിത കലുക്ഷിതമായിരുന്നു ഞങ്ങള്‍ടെ രംഗണം അത് അങ്ങനെ കഴിഞ്ഞു... ഇന്നും എന്‍റെ പഴയ പല സുഹൃത്തുകളെ കാണുമ്പോള്‍ അവന്മാര് ചോദിക്കും..


"അഖി...അന്ന് കൂളിംഗ്‌ ഗ്ലാസ്സ് വെച്ച് ഡാന്‍സ് വെച്ചത് നീയല്ലായിരുന്നോ..കൊള്ളാമായിരുന്നു.."



ഞാന്‍ പറയും...

"ഞാനോ...ഞാന്‍ ജീവിതത്തില്‍ ഡാന്‍സ് കളിച്ചട്ടില്ല..പിന്നെ അല്ലെ കൂളിംഗ്‌ ഗ്ലാസ്സ് ...ഒന്ന് പോടപ്പാ.."



വാല്‍കഷണം



അന്ന് ഡാന്‍സ് കളിച്ചത് കൊണ്ട് ഒരു ഗുണം ഉണ്ടായി... ടേപ്പ് റെക്കോര്‍ഡറിന്‍റെ എരിയല്‍ പോട്ടിപ്പോയ്യി...വീട്ടില്‍ ടേപ്പ് റെക്കോര്‍ഡര്‍ കൊണ്ട് പോയി കേടാക്കിയവനെ എന്ന പേരും വീണു.



( ആ സുഹൃത്തിന്‍റെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല.. കല്ലൂര്‍ എവിടെയോ ആണ് വീട്. ഒരു ബസ്‌ സ്വന്തമായി അവനു ഉണ്ടായിരുന്നു എന്നാണു എന്‍റെ ഓര്‍മ്മ.. പിന്നീട് കുറെ തവണ ഇ കക്ഷിയെ ബസില്‍ വെച്ച് കണ്ടിരുന്നെങ്കിലും അവന്‍ എന്നെ തിരിച്ചറിയാത്തോണ്ട് എനിക്കും അവനെ അഭിമുഖീകരിക്കാന്‍ പറ്റിയില്ല..ഇനി കാണുമ്പോള്‍ എന്തായാലും സംസാരിക്കണം.. )



അഖി ബാലകൃഷ്ണന്‍

നൈമിഷിക


ആദ്യമേ പറഞ്ഞോട്ടെ രസകരമായ സംഭവമാണെന്ന് വിചാരിച്ചു ആരും ഇത് വായിക്കണമെന്നില്ല....അങ്ങനെ വിചാരിച്ചു വായിച്ചാല്‍ തന്നെ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഇത് രസകരമായി തോന്നിയേക്കാം....അത് കൊണ്ട് നിങ്ങള്‍ വായിച്ചാലും വായിച്ചില്ലെലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല....അത് കൊണ്ട് ചുമ്മാ ഇത് വായിച്ചോളൂ ....എന്‍റെ കലാലയ ജീവിതത്തിലെ രസകരമായ സംഭവം എഴുതണമെന്നു വിചാരിച്ചപ്പോള്‍ എനിക്ക് തോന്നിയത് എന്‍റെ പ്രണയം തന്നെയാണ് ...കാരണം ഇതെനിക്ക് രസകരമായാണ് തോന്നിയത്...അങ്ങനെ രസിക്കാനായി ഇതില്‍ എന്തെങ്കിലും ഉണ്ടോ എന്നും എനിക്കറിയില്ല .....ഇതില്‍ എന്‍റെ ജീവിതത്തില്‍ കടന്നു വന്നവരെ ഉള്‍ക്കൊള്ളിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്....അത് തികച്ചും എന്‍റെ വ്യക്തിപരമായ ഒന്നാണ്...ഞാന്‍ രസിപ്പിക്കുമ്പോള്‍ അത് മറ്റുള്ളവരില്‍ ഒരു തരത്തിലും വിഷമം ഉണ്ടാക്കി കൂടാ...അത് കൊണ്ട് തന്നെ.....

ഒരു കടലാസും പേനയും എടുത്തു എഴുതാന്‍ തുടങ്ങിയാല്‍ അപ്പോള്‍ മനസ്സില്‍ കടന്നു വരുന്നത് പ്രണയത്തെ കുറിച്ചായിരിക്കും...ഇപ്പോഴും അത് തന്നെയാണ് സംഭവിച്ചത് .... എന്‍റെ ജീവിതത്തിലെ മറക്കാനാകാത്ത ഒരു സംഭവം എഴുതണമെന്നു വിചാരിച്ചപ്പോഴും ആദ്യം മനസ്സില്‍ വന്നത് പ്രണയം തന്നെയാണ് ...

ഇത് വെറുമൊരു പ്രണയ കഥയല്ല...എന്‍റെ ജീവിതമെന്ന പുസ്തകത്തിലെ കീറിപ്പറിഞ്ഞ ഒരു ഏട് മാത്രം...ഇതെഴുതാന്‍ തുടങ്ങിയപ്പോള്‍ എന്ത് കൊണ്ടോ എന്‍റെ കൈ വിറച്ചു ....വളരെ ചുരുക്കം കൂട്ടുകാര്‍ക്ക് മാത്രം അറിയാമെന്നു ഞാന്‍ ‍ വിശ്വസിക്കുന്ന എന്‍റെ ജീവിത നിമിഷങ്ങള്‍ ഇതിലൂടെ ആരിലോക്കെ എത്തിച്ചേരുമെന്ന് ഒരു ഊഹവുമില്ല .....ഇത് വായിച്ചു കഴിഞ്ഞു എന്നെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറിയാലും എനിക്ക് ഒരു പരിഭവവും ഇല്ല....കാരണം ഈ ലോകത്ത് ആരെയും ഒന്നും എനിക്ക് ബോധിപ്പിക്കാനില്ല ....എന്‍റെ മനസിനോടല്ലാതെ .........
ഇതൊക്കെ കേട്ടാല്‍ ‍ തോന്നും തൊട്ടാല്‍ പൊള്ളുന്ന സംഗതികള്‍ മറഞ്ഞു കിടക്കുന്ന ഒരു സംഭവ ബഹുലമായ എന്തൊക്കെയോ ഉണ്ടെന്നു ........ അങ്ങനെ ആരും തെറ്റിദ്ധരിക്കരുത് ....പിന്നെ എന്ത് കൊണ്ടെന്നു വച്ചാല്‍ അത് എന്‍റെ നൊമ്പരമാണ്.....എന്‍റെ മാത്രം വേദനയാണ് ......

ഈ ലോകത്തിലെ ഏറ്റവും വിശിഷ്ട്ടമായ വാക്കുകളില്‍ ഒന്നാണ് പ്രണയം എന്ന് ഞാന്‍ വിശ്വസിക്കുന്നു ....ഒരിക്കലും ഇതൊരു പ്രണയ നൈരാശ്യത്തോടെ എഴുതുന്ന ഒന്നല്ല എന്ന് ആദ്യമേ പറഞ്ഞേക്കാം...അപ്പോള്‍ പിന്നെ ഉണ്ടായിരുന്നില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ടായിരുന്നു....അന്ന്...ഇപ്പോഴില്ല ...ഒരു സാധാരണക്കാരന്‍റെ പ്രണയം പോലെതന്നെ ആയിരുന്നു എന്‍റെയും പ്രണയതുടക്കം ...ആരെയും ആകൃഷിക്കുന്ന ആ മുഖം എന്നെയും കീഴ്പ്പെടുത്തി എന്ന് പ്രത്യേകിച്ച് പറയണമെന്നില്ലല്ലോ...!!!ഈ ഭൂമിയിലെ അനേകായിരം കാമുകീ കാമുകന്മാര്‍ക്കു തോന്നുന്ന പോലെ എനിക്കും തോന്നി ...അവളുടെ കണ്ണുകളെ ഞാന്‍ നക്ഷത്രങ്ങളോട് ഉപമിച്ചു...കണ്ണുകളെ ഉപമിക്കാന്‍ അതിനേക്കാള്‍ സ്വീകാര്യമായ ഒരു വസ്തുവും ഈ ലോകത്തില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു..അവളാണ് ഈ ലോകത്തിലെ ഏറ്റവും സുന്ദരിയെന്നു ഞാന്‍ കരുതി... .. ഒറ്റ നോട്ടത്തില്‍ തന്നെ അവളില്‍ ആകൃഷ്ടനായതല്ല .... , പിന്നെയും പിന്നെയും കണ്ടപ്പോള്‍ അതങ്ങ് സംഭവിച്ചു.. അത്ര തന്നെ....

ആദ്യമായി കണ്ടത് എന്നാണെന്ന് ചോദിച്ചാല്‍ കൃത്യമായ ഒരു ഉത്തരം എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയില്ല...പ്രണയം തലയ്ക്കു പിടിച്ച സമയത്ത് ഡയറി എഴുതാറുണ്ടായിരുന്നു....ആദ്യമായി അവളെ കണ്ടത് മുതലുള്ള സമയവും സ്ഥലവും അടക്കം എല്ലാ കാര്യങ്ങളും അതില്‍ ഛ൪ദിച്ചു വച്ചിരുന്നു ...(അന്ന് ഈ ഡയറി സംവിധായകന്‍ ഫാസിലിന്‍റെ കൈകളില്‍ എത്തിയിരുന്നെങ്കില്‍ .. എന്റമ്മോ....!!!! ഒരു സൂപ്പര്‍ ഹിറ്റ്‌ ഫിലിം കൂടി അദ്ദേഹം നമുക്ക് തന്നേനെ .... ) അപ്പോള്‍ പിന്നെ ഉത്തരം കിട്ടാത്ത ചോദ്യമല്ലല്ലോ എന്ന് ചോദിച്ചാല്‍ ആ ഡയറി അതിപ്പോള്‍ ഒരോര്‍മ്മ മാത്രമാണ്....എന്‍റെ പ്രണയം പോലെ.....

അവളെ എന്നിലേക്ക്‌ ആകര്‍ഷിക്കുവാന്‍ ചെയ്ത വീരസാഹസങ്ങള്‍ എന്തൊക്കെയെന്നു ഇന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നിപോകും....ഞാന്‍ തന്നെയാണോ അതൊക്കെ ചെയ്തതെന്ന് വിശ്വസിക്കാന്‍ വളരെ പ്രയാസമാണ് ....എന്നില്‍ സാഹിത്യത്തിന്റെ ഒരു കുത്തൊഴുക്ക് തന്നെ ഉണ്ടായി ...അതെ ഞാന്‍ ഒരു സാഹിത്യകാരനായി (എന്ന് ഞാന്‍ മാത്രം അഭിപ്രായപ്പെടുന്നു )...!!! കവിതകളെയാണ് ഞാന്‍ അന്ന് തിരഞ്ഞെടുത്തത്.....രാത്രികള്‍ അതിനു കാവലാളായി .....തേനുലാവുന്ന പദങ്ങള്‍ക്ക് വേണ്ടിയും ഭാഷയുടെ അനര്‍ഗള പ്രവാഹത്തിന് വേണ്ടിയും എവിടെയെന്നല്ലാതെ മനസ് അലഞ്ഞു ...ഒരേ ലക്‌ഷ്യം പുലര്‍ത്തുന്നവയായിരുന്നു എന്‍റെ എല്ലാ സൃഷ്ടികളും ..അത് കൊണ്ട് തന്നെ വിരസത അതില്‍ പ്രകടമായിരുന്നു...എന്നാല്‍ ഞാനത് കാര്യമാക്കിയില്ല ...കാരണം എന്‍റെ മനസ്സില്‍ പിന്നെ വേറെ എന്തുണ്ടാകാന്‍.... സ്വയം എഴുതി പരാജയപ്പെടുകയായിരുന്നു എന്ന് ഞാന്‍ കരുതിയിരുന്നില്ല...കാരണം മനസ്സില്‍ അവളെ കുറിച്ച് മാത്രമായിരുന്നു ചിന്ത ..എന്‍റെ കവിതകള്‍ അവള്‍ക്കു വേണ്ടിയായിരുന്നു.. അവള്‍ മാത്രമായിരുന്നു ആ കവിതകളില്‍ ...ഓരോ കവിതകള്‍ പിറക്കുമ്പോഴും എന്തെന്നില്ലാത്ത ഒരു സുഖമായിരുന്നു ....ആ സുഖം കുടഞ്ഞെറിയാന്‍ വര്‍ഷങ്ങള്‍ എടുത്തു ....ഇന്നും ഒരു കടലാസും പേനയും കാണുമ്പോള്‍ ഞാന്‍ ഓര്‍ക്കാറുണ്ട് ...കൌമാര പ്രായത്തില്‍ പൊലിഞ്ഞു പോയ എന്നിലെ സാഹിത്യകാരനെയും ഒരു പിടി കലാസൃഷ്ടികളെയും ....മറ്റുള്ളവര്‍ അത് കണ്ടാല്‍ കവിതയാണോ എന്ന് സംശയിക്കുമെങ്കിലും എനിക്ക് വിശ്വാസമായിരുന്നു....വിശ്വാസം അതല്ലേ എല്ലാം .....!!! കവിതകളിലൂടെ എന്‍റെ പ്രണയം പ്രകടമാക്കാന്‍ ഞാന്‍ ശ്രമിച്ചു....അതില്‍ കുറച്ചു വിജയിക്കുകയും ചെയ്തു.....എന്നാല്‍ ആ സൃഷ്ട്ടികളിലെ എന്‍റെ കാമുകി അവളാണെന്നു മാത്രം അവളറിഞ്ഞില്ല ...ഞാന്‍ അത് വിശദമാക്കാനും പോയില്ല ....എന്നാല്‍ എന്‍റെ പ്രണയം അവളെ അറിയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു....അതിനായി മറ്റു വഴികള്‍ ഞാന്‍ തേടി ....
അതിലൊരു അനുഭവം ഞാന്‍ പറയാം...


പത്താം ക്ലാസ്സിലെ ഒരു ചെറിയ പരീക്ഷാക്കാലം കടന്നു പോയി ....ക്ലാസ്സില്‍ മലയാളം അധ്യാപകന്‍ ഏവരുടെയും പ്രിയങ്കരനായ ഫിലിപ്പ് മാഷിനെയും കാത്തിരിക്കുന്ന വിദ്യാര്തികളും ....ഇനി മലയാളം ഉത്തരകടലാസു മാത്രമേ കിട്ടാനുള്ളൂ....ഒരു കെട്ടു ഉത്തര പേപ്പറുകളുമായി മന്ദം മന്ദം മാഷ് ക്ലാസ്സിലേക്ക് കയറി വന്നു....ഉത്തര കടലാസുകളും കൊണ്ട് ഏതെങ്കിലും മാഷ് എത്തിയാല്‍ ക്ലാസ്സില്‍ നിന്നും ആശ്ചര്യ സൂചകമായി ഒരു ശബ്ദം വരാറുണ്ട് ...ഇത് എല്ലാ വിദ്യാര്തികളും ഐക്യകന്ടെന ഒരു കോറസായി ഏറ്റു പിടിക്കും ..ഇവിടെയും അങ്ങനെ സംഭവിച്ചു....പേപ്പര്‍ നല്‍കി തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് ഒരു കാര്യം പിടികിട്ടിയില്ല... ഈ മാഷിന് എന്താണ് സംഭവിച്ചത്..??ഇത്ര പിശുക്ക് കാണിക്കാന്‍ മാത്രം എന്ത് പറ്റി..??എന്താണെന്നറിയില്ല ആരും ജയിച്ചിട്ടില്ല ... എല്ലാവര്ക്കും ഇരുപതില്‍ താഴെ മാത്രം ...ക്ലാസ്സിലെ ടീച്ചേര്‍സിന്‍റെ പോന്നോമാനകളായവര്‍ക്കും അതേ ഗതി തന്നെ .....!!! ഇത് മാഷിന്‍റെ ഒരാശയമായിരുന്നു ...ഏറ്റവും നന്നായി ഉത്തരം എഴുതിയ ചോദ്യത്തിനു മാത്രം അദ്ദേഹം ഒരു നിശ്ചിത മാര്‍ക്ക്‌ നല്‍കി ..ആരും എല്ലാ ചോദ്യത്തിനും കൃത്യമായ ഉത്തരം നല്‍കിയില്ല....എഴുതിയെന്നു വിശ്വസിച്ചവര്‍ക്കും അത് തെറ്റി ....എല്ലാത്തിനും വ്യക്തമായ ഉത്തരം മാഷിന്‍റെ മനസിലുണ്ടായിരുന്നു...അങ്ങനെ എനിക്കും കിട്ടി ഉത്തര പേപ്പര്‍ ....മാര്‍ക്ക്‌ എത്രയെന്നു അറിയണ്ടേ..?? പന്ത്രണ്ടു ...!!!എത്ര നല്ല മാര്‍ക്ക്‌ അല്ലേ....!!! എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു ...ഒരു ചോദ്യത്തിനു മാത്രം മുഴുവന്‍ മാര്‍ക്കും കിട്ടിയിരിക്കുന്നു ....അവിടെ എന്തോ അടയാളപ്പെടുത്തിയിരിക്കുന്നുമുണ്ടായിരുന്നു....അങ്ങനെ കൃത്യമായ ഉത്തരമെഴുതിയ പേപ്പറുകളില്‍ അദ്ദേഹം അങ്ങനെ ചെയ്തിരുന്നു ...മാഷ് ഓരോ ചോദ്യവും വായിച്ചു അതിന്‍റെ ഉത്തരവും എങ്ങനെ ആയിരിക്കണമെന്ന് പറഞ്ഞു തന്നു ..അങ്ങനെ എനിക്കും മുഴുവന്‍ മാര്‍ക്ക്‌ ലഭിച്ച ചോദ്യവും വായിച്ചു ..മാഷ് കൂടുതല്‍ മാര്‍ക്ക്‌ ലഭിച്ച ഉത്തര പേപ്പര്‍ ഏതാണെന്ന് ചോദിച്ചു...ഞാന്‍ എന്‍റെ പേപ്പര്‍ കൊണ്ട് ചെന്നു...

ആ ചോദ്യം കൃത്യമായി ഓര്‍മയില്ലെങ്കിലും ഏകദേശ രൂപം മനസ്സില്‍ ഓര്‍മയുണ്ട് ..... പിന്നെ അങ്ങ് തപ്പി പിടിച്ചു ....ചോദ്യം തെറ്റാണെങ്കില്‍ ക്ഷമിക്കണം .........

ചോദ്യം ഇതാണ് .....

കലി :
"കനക്കെക്കൊതികലര്‍ന്നു മിഴിച്ചു പാവകളെ-
ക്കണക്കെ നിങ്ങളും കണ്ടങ്ങിരിക്കവേ
മനസിലുറപ്പോടവള്‍ പരക്കും ജനംനടുവില്‍
മനുഷ്യപുഴുവിനെയോ വരിച്ചുപോല്‍
മിനക്കെട്ടങ്ങുമിങ്ങും നടക്ക മാത്രമിഹ
നിനക്കില്‍ നിങ്ങള്‍ക്കൊരു ലാഭമായി "

നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടു ഇതിനോട് യോജിച്ച ഒരു സന്ദര്‍ഭം എഴുതുക
എനിക്കപ്പോഴും ഓര്‍മ്മ വന്നത് എന്‍റെ പ്രണയം തന്നെയാണ്... ഞാന്‍ പ്രണയിച്ച പെണ്‍കുട്ടി അവസാനം മറ്റൊരാളെ സ്വീകരിക്കുന്നതായി ഞാന്‍ ചിത്രീകരിച്ചു..(അത് സത്യവുമായി...!!!)

മാഷ് അത് വായിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യം കുറച്ചു മടി കാണിച്ചെങ്കിലും അവസാനം ഞാന്‍ വായിച്ചു...അത് അവള്‍ കേട്ടുവോ എന്നറിയില്ല.... അവസാനം ഞങ്ങളുടെ അഭ്യര്തനക്കു മുന്‍പില്‍ മാഷ് സാധാരണ പേപ്പര്‍ നോക്കുന്ന പോലെ തന്നെ നോക്കി മാര്‍ക്കും തന്നു .....

പിന്നെയും അവളുമായി അടുക്കാന്‍ പല സന്ദര്‍ഭങ്ങളും കിട്ടി...അവളോട്‌ സംസാരിച്ചു...അടുത്തു....എങ്കിലും ഒരിക്കലും അവളോട്‌ നേരിട്ട് എന്‍റെ പ്രണയം പറഞ്ഞിട്ടില്ല....പറഞ്ഞാല്‍ അവളുമായുള്ള സൌഹൃദം വരെ നിലക്കുവാന്‍ സാധ്യത ഉണ്ടായിരുന്നു....അവസാനം അങ്ങനെ സംഭവിച്ചു....അവള്‍ എങ്ങനോ അക്കാര്യം അറിഞ്ഞു....ഞാന്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല ....അവള്‍ പിന്നെ എന്നോട് മിണ്ടിയില്ല...പിന്നെയും നാളുകള്‍ കടന്നു പോയി....പിണക്കത്തിന് ഒരു അയവ് വന്നെങ്കിലും പൂര്‍ണമായും മാറിയില്ല...

എന്‍റെ സ്വപ്നങ്ങളെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു....ആ സ്വപ്നമെല്ലാം യാഥാര്‍ത്യമാണെന്നു ഞാനും വിശ്വസിച്ചു... പ്രതിസന്ധികള്‍ നേരിടേണ്ടി വരുമ്പോഴാണല്ലോ നമുക്ക് വസ്തുസ്ഥിതികളെ കുറിച്ചുള്ള ശരിയായ തിരിച്ചറിവ് ഉണ്ടാകുന്നത് ...ഞാനും അത് തിരിച്ചറിഞ്ഞു... ആ പ്രണയത്തിനു ഞാന്‍ അങ്ങനെ ചിത കൊളുത്തി....

ജീവിത യാത്രയില്‍ ഏകാന്തതയുടെ തടവറയില്‍ നിന്നും രക്ഷപ്പെടാനാവാതെ യാത്രാമധ്യേ എവിടെയോ എല്ലാം നഷ്ട്ടപെട്ടു വീണു പോയ എത്രയോ പേരെ നമുക്കറിയാം..അവരിലോരാളാകാതെ രക്ഷപ്പെടാന്‍ എനിക്ക് സാധിച്ചത് എനിക്കിനിയും ഈ ജീവിതം ജീവിച്ചു തീര്‍ക്കണമെന്ന ആഗ്രഹം കൊണ്ട് തന്നെ.....അവളുടെ ഒരംശം മാത്രമാണ് ഞാന്‍ സ്നേഹിച്ചത്.... എങ്കിലും അത് ഞാന്‍ ആത്മാര്‍ഥമായി തന്നെ ആണ് ചെയ്തത്.......അങ്ങനെ തോന്നുന്നില്ലെങ്കില്‍ കാലം അത് തെളിയിക്കട്ടെ.....


ഡോണി റാഫി

Wednesday, June 15, 2011



ദീപ്തി സ്കൂളിന്റെ മുന്നില്‍ കാലങ്ങളായി നില്‍ക്കുന്ന ഒരു മാവുണ്ട് - തേന്മാവ്.അത് ഈ സ്കൂളില്‍ പഠിക്കുന്ന എല്ലാ കുട്ടികളുടെയും ഓര്‍മ്മയില്‍ ഈ മരം നിലനില്‍ക്കുന്നു.ഈ മരത്തിന്റെ തറയില്‍ ഞങ്ങള്‍ ഒഴിവുള്ള ഉച്ചസമയങ്ങളില്‍ ഒത്തുകൂടും..ഞങ്ങളുടെ കൈവശമുള്ള മോണോഗ്രാമിലൂടെ ആദ്യം വിളംബരം നടത്തും....കവിതാ പാരായണം,പ്രസംഗം,നാടകം എന്നീ അവതരണങ്ങള്‍ ഇവിടെ നടക്കുന്നു....താല്‍പ്പര്യമുള്ള കുട്ടികള്‍ മാത്രം പങ്കെടുക്കുന്ന ഈ പ്രസംഗ വേദിയും മൈക്കും ദീപ്തിക്കു പുതുമയാണ്...ക്ലാസ്സുകളില്‍ നടത്തുവാന്‍ കഴിയാത്ത പല പഠന പ്രവര്‍ത്തനങ്ങളും ഇവിടെ ചെയ്യുന്നു.ഈ മോണോഗ്രാം ഞങ്ങള്‍ക്ക് സംഭാവനയായി ലഭിച്ചതാണ്.2011 ഏപ്രില്‍ മാസത്തില്‍ ഇവിടെ നിന്നും വിരമിച്ചു പോയ ശ്രീ ആന്റണി മാസ്റ്റര്‍ നല്‍കിയ ഈ സമ്മാനം കുട്ടികള്‍ക്ക് എത്രമാത്രം ഉപകാരിയാണെന്ന് കണ്ടു മനസ്സിലാക്കുക...

Tuesday, June 14, 2011



പുസ്തകം വായിക്കുവാന്‍ ഒരു ദിവസമെന്നല്ല കണക്കു.അത് ജീവിതത്തിന്റെ അഭേദ്യമായ ഭാഗമാണ്.പാവങ്ങള്‍ നോവലിനെക്കുറിച്ച് സ്വന്തം വായന പറഞ്ഞു ഒല്ലൂരിലെ സാധാരണക്കാരനായ പുസ്തകച്ഛങ്ങാതി ശ്രീ.ജോസ് വായനയുടെ നിത്യ വസന്തം ഉദ്ഘാടനം ചെയ്യുന്നു.ഈ ഐശ്വര്യത്തിനു ലാവണ്യമായി കൂടെ കുട്ടികളുടെ കൊച്ചു നാടകം.
നാടകം
തറ-തറ,പറ-പറ